"

BREAKING NEWS


അയര്‍ലന്‍ഡിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം , ചരിത്രമായി കുര്‍ട്ടിസ്‌

advertise here


അബുദാബി /ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ അയര്‍ലന്‍ഡിന്‌ വിജയത്തുടക്കം. ഹോളണ്ടിനെതിരേ നടന്ന എ ഗ്രൂപ്പ്‌ മത്‌്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ്‌ അവര്‍ ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഹോളണ്ട്‌ 106 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത അയര്‍ലന്‍ഡ്‌ കളി തീരാന്‍ 29 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഹാട്രിക്കടക്കം ഒരോവറില്‍ നാല്‌ വിക്കറ്റെടുത്ത പേസര്‍ കുര്‍ട്ടിസ്‌ കാംഫറാണ്‌ ഡച്ചുകാരെ തകര്‍ത്തത്‌.

കുര്‍ട്ടിസ്‌ എറിഞ്ഞ പത്താം ഓവറിലാണു ഹാട്രിക്ക്‌ പിറന്നത്‌. കോളിന്‍ അകേര്‍മാന്‍ (16 പന്തില്‍ 11) രണ്ടാമത്തെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ നീല്‍ റോക്കിനു ക്യാച്ച്‌ നല്‍കി. ഭാഗ്യത്തിന്റെ അകമ്പടി ഈ വിക്കറ്റിനുണ്ടായിന്നു. അകേര്‍മാന്റെ ബാറ്റ്‌ പന്തില്‍ തട്ടിയില്ലെന്നു റീപ്ലേയില്‍ വ്യക്‌തമായി. പരിചയ സമ്പന്നനായ റയാന്‍ ടെന്‍ദോഷെ (0) അടുത്ത പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. സ്‌കോട്ട്‌ എഡ്വേഡ്‌സിന്റെ എല്‍.ബി. അപ്പീല്‍ അമ്പയര്‍ നിരസിച്ചെങ്കിലും ഡി.ആര്‍.എസ്‌. സഹായത്തിനെത്തി. അഞ്ചാമത്തെ പന്തില്‍ റീലോഫ്‌ വാന്‍ഡര്‍ മെര്‍വും (0) മടങ്ങി. പുറത്തേക്കു പോയ പന്തില്‍ ബാറ്റ്‌ വച്ച റീലോഫ്‌ പ്ലെയ്‌ഡ് ഓണായി.


രാജ്യാന്തര ട്വന്റി20 യില്‍ അഫ്‌ഗാനിസ്‌ഥാന്റെ റാഷിദ്‌ ഖാന്‍, ശ്രീലങ്കയുടെ ലസിത്‌ മലിംഗ എന്നിവര്‍ക്കു ശേഷം ഹാട്രിക്കെടുക്കുന്ന താരമാണ്‌. മലിംഗയും തുടര്‍ച്ചയായി നാല്‌ വിക്കറ്റുകളെടുത്തു. ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കുകാരനാണു കുര്‍ട്ടിസ്‌. ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ബ്രെറ്റ്‌ ലീയാണു മുന്‍ഗാമി. 2007 ലെ പ്രഥമ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ലീയുടെ ഹാട്രിക്ക്‌. അയര്‍ലന്‍ഡിനു വേണ്ടി മാര്‍ക്‌ അഡയര്‍ ഒന്‍പത്‌ റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു. ജോഷ്‌ ലിറ്റില്‍ ഒരു വിക്കറ്റെടുത്തു. പോള്‍ സ്‌റ്റിര്‍ലിങ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ്‌ വീണു. ഇല്ലാത്ത റണ്ണിനോടി ബെന്‍ കൂപ്പര്‍ (0) റണ്ണൗട്ടായി. ഓപ്പണര്‍ മാക്‌സ് ഒ ഡൗഡ്‌ (47 പന്തില്‍ 51) അര്‍ധ സെഞ്ചുറിയുമായി നിന്നതും നായകന്‍ പീറ്റര്‍ സീലാറിന്റെ (29 പന്തില്‍ 21) ചെറുത്തു നില്‍പ്പുമാണു ഹോളണ്ടിലെ നൂറിലെത്തിച്ചത്‌്. ഐറിഷ്‌ ഓപ്പണര്‍ പോള്‍ സ്‌റ്റിര്‍ലിങ്‌ 39 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 30 റണ്ണുമായിനിന്നു. ഗാരേത്‌ ഡെലാനി (29 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 44), കെവിന്‍ ഒബ്രിയാന്‍ (ഒന്‍പത്‌), നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണി (എട്ട്‌) എന്നിവര്‍ പുറത്തായി. ഏഴ്‌ റണ്ണുമായിനിന്ന കുര്‍ട്ടിസ്‌ മത്സരത്തിലെ താരവുമായി.

Advertisement
BERIKAN KOMENTAR ()