തൃശൂര്‍ /തൃശൂര്‍ ജില്ലയില്‍ കനത്ത മഴ. മഴ കനത്തതോടെ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം. പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസ്സപ്പെട്ടു.
ചിന്മിനി ഡാമിന്റെ ഷട്ടർ ഉയർത്തിയതോടെ കരുവന്നൂർ, കുറുമാലി പുഴകളിൽ ജലനിരപ്പ് ഉയർന്നു. ഉച്ചയോടെയാണ് മഴ കനത്തത്. പുതുക്കാട് വടക്കേ തൊറവിൽ മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായി. മൂന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൂർ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി 10 സെ. മീ വരെ ഉയർത്തി. ഇതോടെ കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടില്ല.
മഴ ശക്തമായതോടെ കുന്നംകുളം നഗരത്തിലെ പ്രധാന റോഡുകൾ വെള്ളത്തിൽ മുങ്ങി. 20 ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വാർഡിലും വെള്ളം കയറി. കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി.