തിരുവനന്തപുരം/കേരളത്തില്‍ ബി ജെ പിയും കോണ്‍ഗ്രസും വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയും നേമം എം എല്‍ എയുമായ ഒ രാജഗോപാല്‍. ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള ഇന്ന് പ്രകാശനം ചെയ്ത ഒ രാജഗോപാലിന്റെ ആത്മകഥയിലാണ് തുറന്ന് പറച്ചില്‍ ഉള്ളത്. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയും വോട്ട് കച്ചവടം നടത്തിയെന്നാണ് വെളിപ്പെടുത്തല്‍ ഉള്ളത്.
വോട്ട് കച്ചവടം പക്ഷേ ബി ജെ പിക്ക് തിരിച്ചടിയായി. പി പി മുകുന്ദന്റെ പരിചയക്കുറവ് എല്‍ ഡി എഫും യു ഡി എഫും മുതലെടുത്തു. അതേസമയം, കെ ജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്നേറ്റ സഹായം കിട്ടിയില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കുന്നു. ബി ജെ പി വോട്ടുകൂടിനേടിയാണ് അന്ന് യു ഡി എഫ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.
കേരള രാഷ്ട്രീയത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിവാദ രാഷ്ട്രീയ സഖ്യമാണ് കോ- ലീ- ബീ സഖ്യം. 1991 ലെ തിരഞ്ഞെടുപ്പില്‍ ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും- ലീഗുമായും ബി ജെ പി ധാരണയുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. അന്ന് ബേപ്പൂര്‍, വടകര മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രരെ നിര്‍ത്താനും കെ ജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യു ഡി എഫ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്താനുമായിരുന്നു തീരുമാനം.
മഞ്ചേശ്വരത്തിന് പുറമെ തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള, തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യുഡിഎഫ് വാഗ്ദാനം നല്‍കി. എന്നാല്‍ അത്തവണ യു ഡി എഫ് അധികാരത്തില്‍ എത്തിയെങ്കിലും ഒരു ബി ജെ പി സ്ഥാനാര്‍ഥി പോലും ജയിക്കുകയുണ്ടായില്ല.
ഈ തിരഞ്ഞെടുപ്പ് ധാരണയെക്കുറിച്ച് കെ ജി മാരാരുടെ ജീവചരിത്രത്തിലും പരാമര്‍ശമുണ്ട്. മാരാരുടെ ജീവചരിത്രത്തിലെ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിലാണ് ഇത് സംബന്ധിച്ച് സ്ഥിതീകരണം.