കണ്ണൂർ/സിപിഎം നേതാവ് പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ വെറുതെവിട്ട കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ അല്പമെങ്കിലും മാന്യത ഉണ്ടെങ്കിൽ സി.പി.എം ക്രൂരമായി കൊല ചെയ്ത അരിയിൽ ഷുക്കൂറിന്റെ കൊലപാതകത്തിൽ തെറ്റ് പറ്റിപ്പോയത് ഏറ്റ് പറഞ്ഞ്
ഇനിയെങ്കിലും സിപിഎം നേതാക്കൾ പരസ്യമായി ക്ഷമ പറയാൻ തയ്യാറാവേണ്ടതാണ്.
സിപിഎം പദ്ധതി തയ്യാറാക്കി താലിബാൻ മോഡലിൽ കൊലചെയ്തതാണ് അരിയിൽ ഷുക്കൂറിനെ.
പട്ടുവത്തെ അരിയിൽ പ്രദേശത്ത് റോഡരികിൽ നില്ക്കുകയായിരുന്ന ഷുക്കൂറിന്റെയും കൂട്ടുകാരുടെയും ഇടയിലേക്ക് അതിവേഗത്തിൽ പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം വന്നപ്പോൾ ഭയചകിതരായി കുട്ടികൾ ഓടുന്ന ദൃശ്യം പി ജയരാജനെ ആക്രമിക്കാൻ വന്നതാണെന്ന വ്യാജ പ്രചരണത്തിന് ഉപയോഗിച്ചാണ് നിഷ്ടൂരമായ നരഹത്യ സി.പി.എം നടത്തിയത്.
അരിയിൽ കോളനിയുടെ സമീപത്ത് സി.പി.എം നേതാക്കൾ സഞ്ചരിച്ച വാഹനം നിർത്തി കല്ല് കൊണ്ട് വാഹനത്തിന് കേടുപാടുകൾ സൃഷ്ടിച്ച് ജയരാജനെ ആക്രമിച്ചു എന്ന വ്യാജകഥ ഉണ്ടാക്കുകയാണ് സി.പി.എം നേതൃത്വം ചെയ്തത്. ഷുക്കൂറിനൊപ്പം
അയ്യൂബ്, ഹാരിസ്, സലാം, സക്കറിയ തുടങ്ങിയവരെയും കണ്ണപുരത്തെ കീഴറയിൽ തടഞ്ഞുവച്ച് വിചാരണ നടത്തി ഒടുവിൽ ഷുക്കൂറിനെ നിഷ്ഠൂരമായി കൊല ചെയ്ത സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്.
രാഷ്ട്രീയപ്രവർത്തകരെ കൊലപ്പെടുത്താൻ മനുഷ്യത്വം മരവിച്ച കിരാതന്മാർ ചെയ്യുന്ന രൂപത്തിൽ വ്യാജ കഥയുണ്ടാക്കി ഗൂഢാലോചന നടത്തി കൊലപ്പെടുത്തുന്ന സിപിഎം ശൈലിക്ക് നീതിന്യായ വ്യവസ്ഥയുടെ കനത്ത പ്രഹരമാണ് പി ജയരാജൻ വധശ്രമ കേസ് പ്രതികളെ വെറുതെവിട്ടതിലൂടെ വ്യക്തമായത്. കൗമാരക്കാരനായ വിദ്യാർത്ഥിയെ കൊലചെയ്യാൻ വരെ വ്യാജ പ്രചരണം നടത്തുന്ന സിപിഎമ്മിന് ജനാധിപത്യ ധാർമ്മികത കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പൊതുസമൂഹത്തോട് ചെയ്ത തെറ്റിന് മാപ്പ് പറയാൻ തയ്യാറാകണമെന്നും പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു