കണ്ണൂർ:രാജ്യത്ത് ഇന്ധനവിലയിലെ കൊള്ള തുടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭത്തിൻ്റ പാത സ്വീകരിക്കുമെന്ന് ഉടമകൾ. പതിവ് പോലെ അനുദിനം വില വര്‍ധിപ്പിച്ചു
വരികയാണ്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ ഡീസല്‍ വില നൂറ് കടന്നു.
അഞ്ച് വര്‍ഷം കൊണ്ട് ഡീസല്‍ വില ഇരട്ടിയായി വര്‍ധിച്ചു. 2016 ജനുവരിയില്‍ 50 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വില.
ഇന്ധനവില ദിവസവും വര്‍ധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ജില്ലാ ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഭാരവാഹികളായ പി.പി.മോഹനനും രാജ് കുമാർകരുവാരത്തും ആരോപിച്ചു.ഇന്ധനവില കാരണം സ്വകാര്യബസുകൾ പകുതിയും കട്ടപ്പുറത്ത് കിടക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണ് പലരും. ലോണെടുത്തും കെട്ടുതാലി പണയം വെച്ചും തുടങ്ങിയ വ്യവസായം തകരുന്നത് കാണാൻ കഴിയാത്ത അവസ്ഥയിലാണ് മിക്ക ഉടമകളും. പ്രതിഷേധം ശക്തമാക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.