കല്യാശേരി (കണ്ണൂർ):കല്യാശ്ശേരി പഞ്ചായത്തിൽ കൊയ്ത്തിന് പാകമായ നിരവധി ഹെക്ടർ നെൽ പാട ശേഖരമാണ് വെള്ള ക്കെട്ടിലായത്. ചില മേഖലകളിൽ വെള്ള ക്കെട്ടിൽ വീണ് ദിവസങ്ങൾ കഴിഞ്ഞതോടെ നെൽ കതിരുകൾ വ്യാപകമായി മുളച്ച് പൊങ്ങി നിൽക്കുന്നവസ്ഥയാണ് .ഇതിന്റെ ഭാഗമായി വെള്ള ക്കെട്ട് നീങ്ങി കൊയ്തെടുത്താൽ പോലും നെല്ല് ഉപയോഗ ശൂന്യമാകും
കൊയ്ത്തിന് പാകമായി ദിവസങ്ങൾ കഴിഞ്ഞിട്ടും കർഷക തൊഴിലാളികളെ ലഭിക്കാത്തതിനാൽ കൊയ്ത്ത് യന്ത്രത്തെ പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകരാണ് കണ്ണീർ കുടിച്ചത്. തെൽച്ചെടികൾ പൂണമായി വെള്ള ക്കെട്ടിൽ അമർന്നതോടെ എല്ലാ പ്രതീക്ഷകളും മങ്ങി. ചില സ്ഥലങ്ങളിൽ ബംഗാളി തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്തിന് ചില കർഷകർ ശ്രമിക്കുന്നതിനിടയിലാണ് കനത്ത മഴ ഇരുട്ടടിയായത്.
നെൽകൃഷി വർഷങ്ങളായി നഷ്ടത്തിന്റെ കണക്ക് മാത്രം നൽകിയ കർഷകർ ഇക്കുറി പല സ്ഥലത്തും കൂട്ടായ്മ രൂപീകരിച്ചാണ് തരിശ് നിലങ്ങളിൽ പോലും വിളവിറക്കിയത്. ആദ്യഘട്ടത്തിൽ നെൽകൃഷിക്ക് ലഭിച്ച അനുകൂല കാലാവസ്ഥയും നല്ല പരിചരണവും മൂലം മികച്ച വിളവാണ് ഇത്തവണ ഉണ്ടായത്. എന്നാൽ കൊയ്ത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേയുണ്ടായ കനത്ത മഴ വലിയ നഷ്ടമാണ് കർഷകർക്ക് വീണ്ടും സമ്മാനിച്ചത്.
കല്യാശ്ശേരിയിലെ പാറക്കടവ്, കൂരാത്ത്, കക്കാട്ട്, ഇടപ്പള്ളി, ചെക്കിക്കുണ്ട് തുടങ്ങിയ പല മേഖലകളിലുമാണ് ഹെക്ടർ കണക്കിന് പാട ശേഖരം വെള്ളത്തിൽ മുങ്ങിയത്.