മട്ടന്നൂർ /ഷുഹൈബ് കൊലക്കോസിൽ വിചാരണ ഹൈക്കോടതി തിങ്കളാഴ്ച വരെ സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് പ്രതികളുടെ ആരോപണം.
2018 ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന് നേരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം തട്ടുകടയിൽ ഇരിക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. ആക്രമണത്തിൽ ഷുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Advertisement